ജാലകം

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

നീസാ, പാഴ്‌ജന്മമായിരുന്നില്ല നിന്റേത് , പുണ്യ ജന്മമായിരുന്നു..



"സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ...."

എഴുതിക്കൂട്ടിയ വരികള്‍ ബാക്കിയാക്കി റഹ്മത്തുന്നീസ യാത്രയായി.അക്ഷരങ്ങള്‍ പൊറുക്കി കൂട്ടി; ആകാശത്തോളം ഉയരത്തില്‍ പറക്കാന്‍ മോഹിച്ചു അകാലത്തില്‍ പൊലിഞ്ഞ താരകം. വിയോഗം റിപ്പോര്‍ട്ട്‌ ചെയ്ത് മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ഇങ്ങനെ വായിക്കാം:


കവിതകള്‍ ബാക്കിവെച്ച് അക്ഷരങ്ങളുടെ കൂട്ടുകാരി പോയ്മറഞ്ഞു...


"ഋതുഭേദങ്ങളുടെ നിറനിലാവില്‍
പുഞ്ചിരി പൊഴിച്ചു നീ
മനസ്സിന്റെ കാണാക്കിനാക്കളില്‍
ഒരു വിതുമ്പലായി മാറി..."


'കാല്‍പ്പാടുകള്‍' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട വരികള്‍ ബാക്കിവെച്ച് അക്ഷരത്തിന്റെ കൂട്ടുകാരി പോയ് മറഞ്ഞു. 15 വയസ്സിനിടയില്‍തന്നെ ഒട്ടേറെ കവിതകളും കഥകളും എഴുതിയ റഹ്മത്തുന്നീസയെയാണ് മരണം തട്ടിയെടുത്തത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളാണ് റഹ്മത്തുന്നീസ.

പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി.യിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് 'വിരഹബാഷ്പം' എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. 'സമര്‍പ്പണം', 'വിരഹബാഷ്പം', 'ഹിമപ്രഭാതം', 'പ്രയാണം' തുടങ്ങിയ കവിതകള്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലായിരുന്നു പ്രതിഭയുടെ ചിറകരിഞ്ഞ് രോഗം പിടിപെട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തോളം അര്‍ബുദരോഗത്തിന് ചികിത്സയില്‍ ...


പിതാവ് അബ്ദുസലാം പി.ടി.എം. യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്ഷാഫി, അലി അഹമ്മദ്, ഷിബില്‍ മഹ്മൂദ്, സുമയ്യ, സുഹാദ, ഫാത്തിമ സഹ്‌ല. (മാതൃഭൂമി) 

                                                                     ****************

ബാക്കി വെച്ച് പോയ ബ്ലോഗ്ഗില്‍ ഏതോ ഒരു സഹൃദയന്‍ കുറിച്ചിട്ട കമന്റ്  കണ്ണീരോടെയല്ലാതെ ആര്‍ക്കെങ്കിലും വായിക്കാനാവുമോ

"നന്നായി മോളേ,ഈ കഴിവ് കൈമോശം വരാതെ സൂക്ഷിക്കൂ. ഭാവിയില്‍ നല്ല എഴുത്തുകാരിയാവും, സംശയം വേണ്ട"   


മാരക രോഗം കാര്‍ന്നു തിന്നുന്ന പ്രതീക്ഷ  നഷ്ടപ്പെട്ട  സമയത്ത് ആയിരിക്കണം അവള്‍ മരണം മണക്കുന്ന ഈ വരികള്‍ എഴുതിയത് :

പാഴ്‌ജന്മം

"സ്വപ്നങ്ങള്‍ അന്വര്‍ത്ഥമാക്കിയ അനുഭവങ്ങള്‍
അതിലെപ്പോഴോ
കണ്ണീരായ് വര്‍ഷിച്ചതു തുഷാരബിന്ദുക്കള്‍
നീറുന്ന നോവുകള്‍
ആത്മാവിലേതോകോണില്‍
നിരാശ സ്വപ്നങ്ങളായ്
എന്നെ മാടിവിളിക്കും...
തീജ്വാലകള്‍ പോലെ
മനസ്സില്‍ ചിതറിവീഴുന്ന ദു:ഖനിശ്വാസത്തിന്
നഷ്ടസ്വപ്നങ്ങളുടെ പരിവേഷമോ..
അന്തരാത്മാവിന്‍ മര്‍മ്മരം തഴുകിയ
ഈ ജന്മവും പാഴായിത്തീര്ന്നുവെന്നോ...."

ഈ കവിതയ്ക്ക് താഴെ സഹൃദയരുടെ ആശ്വാസവാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അവള്‍ ഇങ്ങനെ എഴുതി :

"എല്ലാരുടേയും പ്രാര്‍ത്ഥനക്കും സഹായങ്ങള്‍ക്കും എങ്ങനെ നന്ദിപറയണമെന്ന് എനിക്കറിയില്ല. അത്രമാത്രം കടപ്പാട് എനിക്ക് എല്ലാവരോടുമുണ്ട്. എല്ലാരും എനിക്കുവേണ്ടി ഇനിയും പ്രാര്‍ത്ഥിക്കണം..." (ജൂണ്‍ 21 , 2011 )


2012 ല്‍ അവളുടെ മൂന്ന് കവിതകള്‍ കൂടി നാം കണ്ടു:

ഒഴുക്ക്

മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
കുലംകുത്തിയപ്പോൾ
അവൾ പ്രതീക്ഷിച്ചിരുന്നില്ല
ആ പ്രവാഹത്തിൽ
താനും ഒലിച്ചുപോകുമെന്ന്

വിഷദർശനം

തമസ്സിഴഞ്ഞ വീഥികളുടെ രോദനം
ഏതുതപസ്സിനാൽ മാറ്റും
കരൾപിടയുംനിലവിളികൾ
ഏതുസാന്ത്വനത്താലലിയും
കണ്ടിട്ടും കാണാതെ
പുറംതിരിയുവോൻ മർത്യനോ
നിഴലായ്, മരണത്തിന്റെ കാലൊച്ച
പതുങ്ങിയെത്തുന്നനാൾ
നാവിലിറ്റിത്തരുംരണ്ടുതുള്ളിയും
കീടനാശിനിതന്നെയാവാം

ചെറുത്തുനിൽപ്പ്

ഇന്നലെഞാൻ
വഴിതടഞ്ഞിട്ട പാതകളിൽ
ചിതലരിക്കുന്ന ആത്മദാഹവുമായ്
മൗനനൊമ്പരങ്ങൾക്ക്
കൂട്ടിരിക്കുകയായിരുന്നു

പക്ഷേ... ഇന്ന്
ജീവിതമെന്ന മരീചികയെ
കാൽക്കീഴിലൊരുക്കാൻ
ദു:ഖത്തിൻപാഴ്‌വീണയെ
പുച്ഛത്തിൻ ആവനാഴിയിൽവിട്ട്
വിധിയെന്നക്രൂരനുനേരേ
അമ്പെയ്തുകൊണ്ടിരിക്കുന്നു...

നീസയുടെ  ബ്ലോഗിലേക്ക് പോകാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക 


തുഞ്ചൻപറമ്പ് ബ്ലോഗേഴ്സ് മീറ്റിൽ നീസവെള്ളൂർ ആലപിച്ച  അമ്മ എന്ന കവിത


12 -02 -2012 നു   ഈ കൊച്ചു കൂട്ടുകാരി നമ്മെ വിട്ടു പിരിഞ്ഞു. സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കുമാറാവട്ടെ !!!